ആദ്യമായിട്ട് പരിചയപ്പെട്ടൊരാളെ അതയാളുടെ ജോലിക്കാരാൻ ആണെങ്കിൽ കൂടി അത്രയും ധാർഷ്ട്ട്യത്തോടെയും അധികാരത്തോടേയും വിളിച്ചത് എന്റെ അഭിമാനത്തിന് ദഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു .
എങ്കിലും അതൊരു ആകസ്മിക സംഭവം മാത്രമായിരിക്കാം എന്നു കരുതി ഞാൻ ആശ്വസിക്കാൻ ശ്രമിച്ചു .
എന്നാൽ അതൊരു തെറ്റായ ധാരണയായിരുന്നുവെന്ന് പിന്നീടുള്ള അനുഭവങ്ങളിൽ നിന്നും എനിക്കു ബോധ്യമായി ആളുകളുടെ ബാഹുല്യത്തെയും ചെളിയോടുള്ള അറപ്പിനെയും അവഗണിച്ചു കൊണ്ട് മണിചെട്ടനൊപ്പമെത്താൻ ഞാൻ കിണഞ്ഞു ശ്രമിച്ചു .
വഴിയരികിലെ ഒരു കടയുടെ മുന്നിലുള്ള അസാമാന്യമായ ആൾക്കുട്ടമാണ് എന്റെ ശ്രദ്ധ ആകർഷിച്ചത് . സൂക്ഷിച്ചു നോക്കിയപ്പോഴാണ് അതൊരു മദ്യശാലയാണെന്നു രാവിലെത്തന്നെ ഇത്രയും തിരക്കോ ? ഞാൻ അത്ഭുതം കൂറി .
ദിവസാരംഭത്തിൽത്തന്നെ ലഹരിയുടെ മേച്ചിൽ പുറങ്ങളിലേക്ക് കൂപ്പുകുത്തുന്നവർ കൌണ്ടറിനുള്ളിലേക്ക് എല്ലാവരും ഇടിച്ചു കയറുകയാണ്.
നാട്ടിൽ ഒരു പുതിയ സിനിമ റിലിസാകുന്ന ദിവസം ടിക്കെറ്റ് എടുക്കുവാൻ ഉണ്ടാകുന്ന തിക്കിനും തിരക്കിനും സമാനം . വാങ്ങി വരുന്നവർ തൊട്ടടുത്തു തന്നെയുള്ള ഒരു കടയിൽ നിന്നും പ്ലാസ്റ്റിക് ഗ്ലാസും വെള്ളം നിറച്ച ഒരു ചെറിയ പാക്കറ്റും വാങ്ങി , നിന്നുകൊണ്ടു തന്നെ കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് വെള്ളം ചേർത്ത് ഒറ്റ വലിക്ക് വീശുന്നു എന്നിട്ട് യാതൊരു ഭാവഭേദവും കൂടാതെ ചിറിയും തുടച്ച് പോകുന്നു .
ചുട്ടു പൊള്ളുന്ന ചൂടിൽ ഒരു ഗ്ലാസ്സ് തണുത്ത നാരങ്ങാവെള്ളം കുടിക്കുന്ന പ്രതീതിയാണ് അതെനിക്കുണ്ടാക്കിയത് അത്രയും കൂളായിട്ടാണ് അവരത് ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടു നിൽക്കുന്നവർക്കുപോലും അങ്ങിനെ കുടിക്കാനൊരു ആസക്തിയുണ്ടാക്കുന്നു
ചില കുടിയന്മാർ ഗ്ലാസ്സിന്റെ കാശു പോലും അനാവശ്യമാണെന്നു കരുതുന്നു ഉപേക്ഷിച്ച കാലിക്കുപ്പികൾ നിലത്തു നിന്നെടുത്തു അതിലേക്കു പകർത്തി വെള്ളമൊഴിച്ച് അങ്ങിനെ തന്നെ വായിലേക്ക് കമഴ്ത്തുന്നു .
വാങ്ങുന്നവരും കുടിക്കുന്നവരും സമയത്തിന്റെ വില നല്ലപോലെ മനസ്സിലാക്കിയതു പോലെ ആയിരുന്നു അവർ അല്പം പോലും സമയം പാഴാക്കുന്നില്ല വാങ്ങുന്നു , കുടിക്കുന്നു, പോകുന്നു എന്നിട്ടും തിരക്കിനൊരു കുറവുമില്ല എന്നുള്ളതാണ് ആശ്ചര്യപ്പെടുത്തുന്നത്
ഒരു കുഴിയിലെ വെള്ളത്തെ ഒരേ ഹോർസ് പവർ ഉള്ള രണ്ടു മോട്ടോറുകൾ ഉപയോഗിച്ച് ഒന്നുകൊണ്ട് കുഴിയിലെ വെള്ളത്തെ പുറത്തേക്ക് അടിച്ചു കളയുകയും മറ്റേതു കൊണ്ട് പുറത്തെ വെള്ളത്തെ കുഴിയിലേക്ക് അടിക്കുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളത്തിന്റെ അനുപാതത്തിന് തുല്യം .