ചിലപ്പോൾ അയാൾ എന്നെ വഴക്കു പറയുമായിരിക്കും ,
അല്ലെങ്കിൽ ദിവസേനെ; എന്നെപ്പോലെയുള്ളവരുടെ ആവർത്തന വിരസതയിൽ ; ''ശല്യം '' എന്നുപറഞ്ഞു ഒഴിവാക്കാൻ ശ്രമിക്കും , അതുമല്ലെങ്കിൽ , കേൾക്കാൻ താല്പര്യം ഇല്ലാത്ത കേൾവിക്കാരനെപ്പോലെ നിസ്സംഗനായി ഇരിക്കുമായിരിക്കാം .
ഇത്തരത്തിലുള്ള പലപല ചോദ്യങ്ങളും ചാട്ടുളി , വേഗത്തിൽ എന്റെ മനസ്സിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു . പക്ഷെ അതോടൊപ്പം തന്നെ അതിനുള്ള ഉത്തരങ്ങളും എന്റെ മനസ്സ് നൽകി ക്കൊണ്ടിരുന്നു .
''നീ എന്തിനാണ് പേടിക്കുന്നത് .? നീ അയാളോട് പണം കടം ചൊദിക്കാനൊന്നുമല്ലല്ലൊ പോകുന്നത് .? ഒരു ജോലിയാണ് ചോദിക്കുന്നത് , അല്ലെങ്കിൽ അതിനുള്ള മാർഗ്ഗമാണ് ആരായുന്നത് അയാൾക്ക് ഇഷ്ട്ടമുണ്ടെങ്കിൽ തരട്ടെ , അതിനുള്ള മാർഗ്ഗം തെളിയിച്ചു തരാൻ കഴിയുമെങ്കിൽ ആകട്ടെ .
ഒന്നു ശ്രമിച്ചു നോക്കുന്നു , അത്രയേ ഉള്ളൂ .
ഭയപ്പെടാതെ പോയി ചോദിക്കൂ .
മനസ്സിന്റെ ശക്തമായ ഉൾ പ്രേരണയാൽ ഞാനയാളുടെ മുന്നിലേക്ക് ചെന്നു ;വളരെ പരിചയ ഭാവം നടിച്ചു കൊണ്ട് ഞാൻ ചോദിച്ചു .
''ചായക്ക് എത്രയായി ?
എന്റെ മുഖത്തേക്കു നോക്കി ചിരിച്ചുകൊണ്ടയാൾ പറഞ്ഞു .
''രണ്ടു രൂപാ ''
സത്യത്തിൽ ആ ചിരി എന്നിൽ കൂടുതൽ ആത്മവിശ്വാസം നിറച്ചു .
പണം കൊടുക്കുന്നതിനിടയിൽ നിഷകളങ്ക ഭാവത്തിൽ ഞാനൊന്ന് പുഞ്ചിരിച്ചു കാണിച്ചു .
കാര്യം കാണാൻ , എന്തും ചെയ്യാൻ തയ്യാറായവന്റെ തരത്തിലുള്ള ചിരിയായിരുന്നുവത് ..
''ചേട്ടാ ഇവിടെ എവിടെയെങ്കിലും ഒരു ജോലി കിട്ടുവാൻ മാർഗ്ഗമുണ്ടോ ..?"
ഒരു നിമിഷം , അയാൾ എന്റെ മുഖത്തേക്ക് നോക്കി .